വേണമെങ്കില്‍
വാത്സല്യചൂരെന്നൊക്കെ
പരുവപ്പെടുത്താം,
പക്ഷെ കാര്യം കാര്യമായി '
പറയാനാണ് എനിക്കിഷ്ടം,
അവരുടെ മരണത്തിന്
കുരുമുളകിട്ട
താറാവ് കറിയുടെ
ചൂരായിരുന്നു,
"നിങ്ങൾ ശരി വെയ്ക്കണമെന്ന്
എനിക്ക് വാശിയൊന്നും ഇല്ല"
ശവപ്പെട്ടിയിൽ
നിന്നെന്റെ മൂക്കിലേക്ക്
കുരുമുളകിന്റെ കുത്തൽ
ആഴന്നിറങ്ങിയതാണ്,
ക്രിസ്തുമസിനും
പെരുന്നാളിനും
ചുടുചോറിൽ അവര്‍
കുഴച്ചു തന്ന
തന്ന അതെ എരിവ് ,
അവരുടെ പെരയ്ക്ക്
ചുറ്റും കാഷ്ടിച്ചിട്ട
താറാക്കുഞ്ഞുങ്ങൾ
പെട്ടിയ്ക്കരികില്‍ കുത്തിയിരുന്ന്
നെഞ്ചത്തടിച്ചത് ഞാന്‍ കണ്ടതാണ്,
ചിലത് തൂവലുകൾ പൊഴിച്ചിട്ട്
ചെളിക്കുണ്ടിൽ ചാടി
തലതല്ലി കക്കിയതും,
എന്റെ കണ്മുന്നിൽ
വച്ച് തന്നെയാണ്
കുരുമുളകിന്റെ നീറ്റൽ അപ്പാടെ
കണ്ണിൽ കുടഞ്ഞിട്ട്
താറാചിറകിലേറി
അവർ സ്വർഗത്തിലേക്ക് പോയത്...
നിങ്ങൾ ശരി വയ്ക്കണമെന്ന്
എനിക്ക് വാശിയൊന്നും ഇല്ല .